ലോകശ്രദ്ധ മുഴുവൻ അമേരിക്കയിലേക്കാണ്. ലോക ജനതയെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ എല്ലാം അമേരിക്കൻ പ്രസിഡന്റിന്റെ വാക്കിനു നിർണായക സ്ഥാനമാണ് ഉള്ളത്. 2024 നവംബർ 5-ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തിൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഒരുങ്ങുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇവരെ കൂടാതെ ഒരു മൂന്നാം കക്ഷി സ്ഥാനാർത്ഥിയും ഇതുവരെ വിജയിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ഇനിയും സമയം ബാക്കിനിൽക്കേ 2 കോടിയിലേറെപ്പേർ ഇതുവരെ അവരുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു.
1854 ലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിതമായത്. പാർട്ടിയുടെ നിറം ചുവപ്പും ചിഹ്നം ആനയുമാണ്. 1792 ലാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിതമായത്. പാർട്ടിയുടെ നിറം നീലയും ചിഹ്നം കഴുതയുമാണ്. യു.എസ്സിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇതിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ പക്ഷത്തായിരിക്കും.
ലോകജനതയുടെ വിധി തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള ആ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് എന്നുള്ളത് പലർക്കും അറിയില്ല എന്നതാണ് വസ്തുത. ഓരോ നാല് വർഷത്തിലും നവംബറിലെ ആദ്യത്തെ തിങ്കളാഴ്ച്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നതിന് 180 വർഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട് അത് അമേരിക്കൻ കാർഷിക സംസ്കാരത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും വലിയൊരു ചരിത്രമാണ്.അമേരിക്കയുടെ കാർഷിക സംസ്കാരത്തിൽ നവംബറിന് വലിയ പ്രാധാന്യമുണ്ട്. വസന്തകാലത്തേയും വേനൽക്കാലത്തേയും വിളവെടുപ്പിനിടയ്ക്ക് കർഷകർക്ക് ലഭിക്കുന്ന ഇടവേളയാണ് നവംബർ.യുഎസിലെ കർഷകരെല്ലാം ഗ്രാമീണമേഖലകളിൽ ജീവിച്ചിരുന്നവരായതുകൊണ്ട് തന്നെ വോട്ടെടുപ്പിന് സജ്ജീകരിച്ച കേന്ദ്രങ്ങളിൽ എത്താൻ അവർക്ക് നല്ല ദൂരം എടുക്കാറുണ്ട്. ഞായറാഴ്ചകൾ പ്രാർത്ഥനാ ദിവസമായതിനാൽ വോട്ടർമാരെല്ലാം പള്ളിയിലായിരിക്കും. പള്ളിയിൽ പോയി വിശ്രമിച്ച ശേഷം കാൽനടയായോ മറ്റോ വോട്ടെടുപ്പ് കേന്ദ്രത്തിലെത്താൻ ഒരു ദിവസം വേണം. ഈ ദിവസമാണ് തിങ്കളാഴ്ച. ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങാം. ബുധനാഴ്ച യുഎസിൽ കർഷകർക്ക് വിപണി ദിവസമാണ്. ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങിയാൽ ഇതും തടസപ്പെടില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ പൂർണമായും കാർഷിക ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകും. ഇങ്ങനെയാണ് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസമാകുന്നത്. പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകദേശം രണ്ട് വർഷമെടുക്കും. മത്സരിക്കാൻ യോഗ്യത നേടുന്നതിന് സ്ഥാനാർത്ഥികൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ പ്രക്രിയ തന്നെ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പേ ആരംഭിക്കുന്നു.
ആളുകൾക്ക് നേരിട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ സാധിക്കുകയില്ല. ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടിയാലും പ്രസിഡന്റ് ആകണമെന്നില്ല എന്നത് 2000 ലെയും 2016 ലെയും തിരഞ്ഞെടുപ്പിലൂടെ മനസിലാക്കാവുന്നതാണ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യു.എസ്.ഇലക്ടറൽ കോളേജ് ആണ്. അമേരിക്കയുടെ പൗരന്മാർ ബാലറ്റ് വഴി വോട്ടു ചെയ്താണ് ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
പ്രൈമറികളും കോക്കസുകളും
ഫെബ്രുവരിയിൽ ആരംഭിക്കുന്ന, പ്രധാന വോട്ടിംഗ് പരിപാടികളായ പ്രൈമറികളും കോക്കസുകളും, വരാനിരിക്കുന്ന കൺവെൻഷനുകളിൽ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കും. അയോവ, ന്യൂ ഹാംഷെയർ, നെവാഡ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ നിന്നുള്ള ഫലങ്ങളിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഓരോ പാർട്ടിയുടെയും അന്തിമ പ്രസിഡൻ്റ് നോമിനി ആരാണെന്ന് സാധാരണയായി നിർണ്ണയിക്കാനാകും.
ഇലക്ടറൽ കോളേജ്
സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായ സംഖ്യയിൽ ഓരോ സംസ്ഥാനത്തെയും ഇലക്ടർമാർ അല്ലെങ്കിൽ പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തുകയും ആരാണ് പ്രസിഡൻ്റ് ആകണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇലക്ടറൽ കോളേജ്.
മെയിൻ, നെബ്രാസ്ക എന്നീ സംസ്ഥാനങ്ങളിലൊഴികെ, ഒരു സംസ്ഥാനത്തിലെ ജനങ്ങളിൽ നിന്ന് ഒരു സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ടുകളും ലഭിച്ചാൽ, ആ സംസ്ഥാനത്തെ എല്ലാ ഇലക്ടറൽ വോട്ടുകളും ആ സ്ഥാനാർത്ഥിക്ക് ലഭിക്കും.
ആകെ 50 സംസ്ഥാനങ്ങളാണ് അമേരിക്കയിൽ ഉള്ളത്. ഇതിൽ ആകെ 538 ഇലക്ടറൽ കോളജ് വോട്ടുകളാണ് ആകെയുള്ളത്. ഇതിൽ 270 ഇലക്ടറൽമാരുടെ പിന്തുണ ലഭിക്കുന്നവർ വിജയിക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് കേവല ഭൂരിപക്ഷം (270) ലഭിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. 270 ഇലക്ടറൽമാരുടെ പിന്തുണ ഒരു സ്ഥാനാർത്ഥിക്കും ഇല്ലെങ്കിൽ ജനപ്രതിനിധി സഭയായിരിക്കും പ്രസിഡന്റിനെ തീരുമാനിക്കുക. സെനറ്റർമാർ വൈസ് പ്രസിഡന്റിനെയും തീരുമാനിക്കും.
അമേരിക്കയിലെ ആകെയുള്ള 50 സ്റ്റേറ്റുകളിൽ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതിൽ ഏതെങ്കിലും ഒരു പാർട്ടിക്കൊപ്പമാണ്(ഡെമോക്രറ്റിക്, റിപ്പബ്ലിക് ). ബാക്കിയുള്ള ഏഴ് സംസ്ഥാനങ്ങളെ പൊതുവെ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്നു.ഈ സംസ്ഥാനങ്ങൾ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്. ഫലത്തിൽ യഥാർഥ ഇലക്ഷൻ നടക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളിലാണെന്ന് വേണമെങ്കിൽ പറയാം.ഈ സംസ്ഥാനങ്ങളിൽ കൂടുതലും പിടിക്കുന്ന പാർട്ടി ജയിക്കുമെന്ന് ഉറപ്പാണ്. അത്തരത്തിലാണ് ചരിത്രം പറയുന്നത്.