നവംബർ 20ന് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗായ 65.11% മാണ് രേഖപ്പെടുത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കുകയാണ്.288 നിയമസഭ സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം) ഉൾപ്പെടുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം) ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.8,9562,705 വോട്ടർമാരാണ് സംസ്ഥാനത്താകെയു ള്ളത്.145 സീറ്റാണ് കേവല ഭൂരിപക്ഷം.288 സീറ്റുകളിൽ 234 എണ്ണം പൊതുവിഭാഗത്തിലും 29 പട്ടികജാതി സംവരണ മണ്ഡലവും 25 പട്ടികവർഗ സംവരണ മണ്ഡലവുമാണ്.
നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ശിവസേനയുടെ (യുബിടി) ആദിത്യ താക്കറെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ എന്നിവർ ജനവിധി തേടിയിട്ടുണ്ട്.ബി.ജെ.പി 149 സീറ്റിലും കോൺഗ്രസ് 101 സീറ്റിലുമാണ് മത്സരിച്ചത്. ഉദ്ധവ്‌വിഭാഗം ശിവസേന 95, ശരദ് പവാർ വിഭാഗം എൻ.സി.പി. 86, ഷിൻഡേ വിഭാഗം ശിവസേന 81, അജിത് പവാർ വിഭാഗം എൻ.സി.പി. 59,എന്നിങ്ങനെയാണ് ഇരു മുന്നണികളിലെയും പ്രമുഖകക്ഷികൾ മത്സരിച്ച സീറ്റുകളുടെ എണ്ണം.ബഹുജൻ സമാജ് പാർട്ടി, മഹാരാഷ്ട്ര നവ നിർമ്മാൺ സേന തുടങ്ങിയ ചെറുകക്ഷികളും മത്സരരംഗത്തുണ്ടായിരുന്നു.
ശിവസേനയും എൻസിപിയും തമ്മിലുള്ള പിളർപ്പിനെ തുടർന്ന് ഉടലെടുത്ത തർക്കങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകൾ നേടിയപ്പോൾ ശിവസേന 56 ഉം കോൺഗ്രസ് 44 സീറ്റുകളും നേടി.
2019 ൽ ബിജെപിയും ശിവസേനയും ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം രൂപീകരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തെങ്കിലും ആ സഖ്യം ഉടൻ തകർന്നു. ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നപ്പോൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും പിന്നീട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഫഡ്നാവിസും രാജിവെച്ചു. 2019 നവംബറിൽ ശിവസേന ഉദ്ധവ് വിഭാഗവും എൻ.സി.പി ശരദ് പവാർ വിഭാഗവും കോൺഗ്രസും ചേർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാക്കി മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. 2022 ജൂണിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനക്കുള്ളിലെ കലാപത്തെ തുടർന്ന് ഉദ്ധവ് താക്കാറെയും രാജിവെച്ചു.ബിജെപിയുമായി സത്യത്തിലേർപ്പെട്ട ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളിൽ വിജയിക്കും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം. മഹായുതി സഖ്യം 128-142 സീറ്റും മഹാ അഗാഡി സഖ്യം 125-140 സീറ്റ് വരെയും നേടും എന്നും അവർ പ്രവചിച്ചു.
എല്ലാ പ്രവചനങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷകളെയും ഞെട്ടിച്ചുകൊണ്ടാണ് എലെക്ഷൻ റിസൾട്സ് പുറത്ത് വന്നത് . ബിജെപി നയിക്കുന്ന മഹായുതി സഖ്യം 288 സീറ്റുകളിൽ 235 സീറ്റും നേടി വാൻ വിജയമാണ് നേടിയത് . ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാവികാസ് അഘാഡി വലിയ പരാജയം നേരിട്ടു. 235 സീറ്റുകളിൽ 132 സീറ്റുകൾ ബിജെപി നേടിയപ്പോൾ 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 16 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു .