കാലാതീതം ഈ പ്രേമലേഖനം

കാലമെത്ര യവനികയ്ക്കുള്ളിൽ മറഞ്ഞാലും   തീക്ഷ്ണമായ ജീവിതത്തിന്റെയും പ്രണയ സുരഭിലമായ ഹൃദയത്തിന്റെയും സ്പന്ദനങ്ങളാൽ ഓർമ്മകളെ ഭാവാർദ്രമാക്കുകയും പ്രണയസന്ദ്രമാക്കുകയും ചെയ്യുന്ന ബഷീറിന്റെ അനശ്വരമായ കൃതിയാണ് ‘പ്രേമലേഖനം’. കേശവൻ നായരുടെയും സാറാമ്മയുടെയും സംഭാഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയും വികസിക്കുന്ന കഥാപരിസരം ആശ്ലേഷിക്കുന്നത് പ്രിയതരമായ ഒരു പ്രണയ ഭാവനയെയാണ്.എന്നാൽ ബഷീറിന്റെ സ്വതസിദ്ധമായ നർമ്മത്താൽ ചാലിച്ചെഴുതിയ ഈ കൃതി ഒരു മതാതീത പ്രണയത്തിന്റെ ആവിഷ്കാരം എന്നതിലുപരിയായി ഒരു കാലഘട്ടത്തെ ഗ്രസിച്ച യാഥാസ്ഥിതികത്വത്തിന്റെ  അതിരുകളെ വിച്ഛേദിക്കുക കൂടി ചെയ്യുന്നുണ്ട്. 1944 ൽ തിരുവിതാംകൂറിൽ ഈ കൃതി നിരോധിച്ച പശ്ചാത്തലത്തെ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിന് ഏത് പേര് നൽകണം എന്ന ചർച്ചയ്ക്കൊടുവിൽ കേശവൻ നായരും സാറാമ്മയും എത്തിച്ചേർന്നത് ഒരു പ്രത്യേക സാമുദായിക പരിസരവുമായും ബന്ധമില്ലാത്ത ‘ആകാശ മിഠായി’ എന്ന പേരിലാണ്. അവന്റെ മതവും ആദർശങ്ങളും എല്ലാം ജീവിതവികാസത്തിന്റെ ഘട്ടങ്ങളിൽ അവൻ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും ഇരുവരും പറഞ്ഞു വെക്കുന്നു. ബഷീർ പുരോഗമനപരമായ ഈ ബോധ്യങ്ങൾ മുമ്പോട്ട് വെക്കുന്നത് ആ കാലഘട്ടത്തിന്റെ നടപ്പ് ശീലങ്ങളെ പല മാനങ്ങളിൽ അതിലംഘിച്ച് കൊണ്ടാണ്.”വണ്ടി ഒരു സ്റ്റേഷനിൽ നിന്നു. കേശവൻനായർ ചായയ്ക്ക് ആർഡർ ചെയ്തു. രണ്ടു പേർക്കും കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടു പേർക്കും ചായ മതിയെന്ന് കേശവൻനായർ പറഞ്ഞു. രണ്ടു പേർക്കും ദേഷ്യം വന്നു. ഒടുവിൽ കേശവൻനായർ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു. സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു”. നോവലിലെ ഏറ്റവും സരസമായ രംഗങ്ങളിലൊന്നാണിത്. പ്രണയബന്ധത്തിലെ അധീശത്വോന്മുഖമായ അധികാര ഘടനയെ ഇത്രമേൽ ലളിതമായി തിരുത്തി എഴുതിയ സന്ദർഭം മലയാള സാഹിത്യത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്. മേലധികാരവാഴ്ചയുടെയും വിധേയത്വത്തിന്റെയും അടിത്തറയിൽ നിലനിന്നിരുന്ന പ്രണയ സങ്കല്പത്തെ ബഷീർ ഇവിടെ പുനർനിർവചിക്കുന്നു.” സ്ത്രീധനം കൂടാതെ ഈ മുഷിഞ്ഞ ഉടുതുണിയോടെ എന്നെ വിവാഹം ചെയ്യാൻ തയ്യാറുള്ള ഒരാണിനെയും എനിക്ക് കിട്ടിയിട്ടുണ്ട് ” എന്ന് സാറാമ്മ അപ്പച്ചന് എഴുതുന്നത് കഥയിൽ ഉടനീളം നീലീനമായ പ്രണയ ഭാവത്തിന്റെയും അതിന് അനുപൂരകമായി വർത്തിച്ച നവോത്ഥാന ബോധ്യങ്ങളുടെയും പാരമ്യതകളിലൊന്നാണ്.

 പച്ചയായ മനുഷ്യരുടെ വൈകാരികതകളെ നവീനമായ ഭാഷയാലും നവീനമായ ബോധ്യങ്ങളാലും ആവിഷ്കരിച്ച ബഷീറിന്റെ സർഗധാര ഉറവ വറ്റാതെ ഇന്നും അനുവാചകരുടെ ഹൃദയങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു

spot_img

More from this stream

Recomended